പാലക്കാട്: വിശ്വാസത്തിന്‍റെ പേരിൽ തന്നെ സന്ദർശിച്ച യുവതിയെ 18 വർഷത്തോളം പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ. കോതകുറുശി സ്വദേശിനിയുടെ പരാതിയിൽ വടകര എടോടി മശ്ഹുർ മഹൽ സൈനുൽ ആബിദ് തങ്ങളെയാണ് (48) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. 2002 മാർച്ച് 29ന് ഇയാളുടെ വീട്ടിൽവച്ച് തേനിൽ മയക്കുമരുന്ന് നൽകിയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്.
അന്ന് യുവതിക്ക് 16 വയസായിരുന്നു. കുറച്ചുകാലം ഇയാളുടെ വീട്ടിലായിരുന്നു യുവതി താമിസിച്ചിരുന്നത്. യുവതി കോതകുറുശിയിലെ വീട്ടിൽ തിരിച്ചെത്തിയശേഷം പല തവണ വിശ്വാസത്തിന്‍റെ പേരിലും ഭീഷണിപ്പെടുത്തി ബലംപ്രയോഗിച്ചും പീഡനം തുടർന്നു. വിസമ്മതിച്ചപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
2020 വരെ ഇത്തരത്തിൽ പീഡിപ്പിച്ചെന്നും വിവാഹം കഴിഞ്ഞിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ മുത്തച്ഛനും സൈനുൽ ആബിദ് തങ്ങളുമായി ബന്ധമുണ്ടായിരുന്നു. മുത്തച്‌ഛന്‍റെ മരണശേഷം കുടുംബവുമായുള്ള ഈ അടുപ്പം ഇയാൾ മുതലാക്കുകയായിരുന്നു.
ഭീഷണി സഹിക്കാതായതോടെയാണ് 36കാരിയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറുകയും ഒറ്റപ്പാലം പൊലീസിനോടു കേസ് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.