മുക്കം : കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും മലയോര മേഖലയിൽ വൻ കൃഷി നാശം. വാഴ കൃഷിയാണ് കൂടുതലായും നശിച്ചത്. കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
കുലച്ച് വിളവെടുക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് വാഴകൾ നശിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച വിലയാണ് പച്ചക്കായക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകർക്ക് വേനൽ മഴയും കാറ്റും കനത്ത തിരിച്ചടിയായി.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കരുവോട്ട് പാടത്ത് കൃഷിയിറക്കിയ വി.പി റസാഖ്, സുഹറ കരുവോട്ട് എന്നിവരുടെ മാത്രം അഞ്ഞൂറിലധികം വാഴകൾ നശിച്ചിട്ടുണ്ട്. ഒരു ഏക്കറിന് 3000 രൂപ പാട്ടം നൽകിയാണ് ഇവർ ഇവിടെ കൃഷിയിറക്കിയത്. 6000 വാഴകൾ കൃഷിയിറക്കിയതിലാണ് 500 എണ്ണം നശിച്ചത്. വളത്തിൻ്റെയടക്കം വിലക്കയറ്റത്തിലും ഇത്തവണത്തെ മികച്ച വിലയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയായിരുന്നു ഇവർ.
also read: നട്ടാശേരിയില്‍ പൊലീസും നാട്ടുകാരും നേര്‍ക്കുനേര്‍; സര്‍വേ കല്ലുകള്‍ പിഴുത് കോണ്‍ഗ്രസ്
കരുവോട്ട് വയലിൽ കൃഷിയിറക്കിയ രാഹുൽ തൂങ്ങലിൻ്റെ 500 ഓളം വാഴകളും നശിച്ചിട്ടുണ്ട്. കാരശ്ശേരി കളരിക്കണ്ടിയിൽ കൃഷിയിറക്കിയ രവിയുടെ 950 വാഴകളും കാറ്റിൽ നിലംപൊത്തി. ബാങ്ക് ലോണെടുത്തും പണം കടം വാങ്ങിയുമുൾപ്പടെയാണ് രവി ഇത്തവണ കൃഷിയിറക്കിയിരുന്നത്. 8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇദ്ദേഹം പറയുന്നു.