കോഴിക്കോട്: പുതുവര്‍ഷത്തെയും 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെയും വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്. നഗരമധ്യത്തിലെ ജനപ്രിയ കേന്ദ്രമായ മാനാഞ്ചിറ സ്ക്വയറില്‍ ദീപാലങ്കാരങ്ങള്‍ ഒരുങ്ങി. ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കലോത്സവത്തിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൗതുക കാഴ്‌ചകളാവും മാനാഞ്ചിറ സമ്മാനിക്കുക. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹായത്തോടെയാണ് ദീപാലങ്കാരം ഒരുക്കിയത്. കലോത്സവത്തിന്‍റെ സമാപന ദിവസം വരെ ദീപാലങ്കാരം ഉണ്ടാകും.
വ്യത്യസ്‌ത രൂപത്തിലും വര്‍ണത്തിലുള്ള രൂപങ്ങള്‍ വാം ലൈറ്റുകളില്‍ നിര്‍മിച്ചാണ് കൗതുക കാഴ്‌ചകള്‍ ഒരുക്കിയിരിക്കുന്നത്. മാനാഞ്ചിറയിലെ ദീപാലങ്കാരം കാണാനായി ദിവസവും നിരവധി പേരാണെത്തുന്നത്. കലോത്സവ വേദിക്കൊപ്പം കാണികള്‍ക്കായി അതിമനോഹര കാഴ്‌ച സമ്മാനിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്.