കോഴിക്കോട് : കേരളഫീഡ്‌സ് തിരുവങ്ങൂർ ശാഖ വരുത്തിവച്ചിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്‌ടം. നിർമ്മാണത്തിലെ അപാകത കാരണം കാലിത്തീറ്റ ഉപയോഗ്യശൂന്യമായതാണ് വന്‍ വീഴ്‌ചയ്ക്ക് ഇടയാക്കിയത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലേറെ ചാക്ക് കാലീത്തീറ്റയാണ് ഇതിനകം തിരിച്ചുവന്നത്. ഇതിന്‍റെ കണക്ക് 50 ടണ്ണിന് മുകളിലാണ്. ഇടിവി ഭാരതാണ് കേരള ഫീഡ്‌സിലെ ക്രമക്കേടുകളുടെ വാർത്ത പുറത്തുകൊണ്ടുവന്നത്.
ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെ ലഘൂകരിച്ച് കണ്ട ഉദ്യോഗസ്ഥർ യഥാർത്ഥ കണക്കുകണ്ട് അങ്കലാപ്പിലായിരിക്കുകയാണ്. നിർമ്മാണത്തിൽ വരുത്തിവച്ച വലിയ പിഴവും കാലിത്തീറ്റ കുഴിച്ചുമൂടിയ സംഭവവും പുറത്തായതോടെ തൊഴിലാളികൾക്ക് നേരെ പ്രതികാര നടപടിക്ക് എം.ഡി അടക്കമുള്ളവർ ഒരുങ്ങുന്നതായും വിവരമുണ്ട്. സിഐടിയു, എഐടിയുസി എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് പ്രധാനമായും ഈ സ്ഥാപനത്തിലുള്ളത്. തൊഴിലാളികൾക്കെതിരെ പകപോക്കൽ നടപടി സ്വീകരിച്ചാൽ നോക്കി നിൽക്കില്ലെന്ന് വിവിധ സംഘടനാഭാരവാഹികളും വ്യക്തമാക്കി.
ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കേരള സർക്കാർ സ്ഥാപനമാണ് കേരളഫീഡ്‌സ്. കെടുകാര്യസ്ഥതയുടെ പേരില്‍ നഷ്‌ടത്തിലേക്കും തൊഴിലാളി പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ് ഈ ശാഖ. സ്വകാര്യ കാലിത്തീറ്റ നിർമാണ കമ്പനികൾക്ക് വേണ്ടി വലിയ ലാഭത്തിൽ പ്രവർത്തിച്ച കേരള ഫീഡ്‌സിന്‍റെ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ശാഖ അടച്ചുപൂട്ടാൻ നീക്കം നടക്കുന്നതായാണ് ഉയരുന്ന വിമർശനം.
നിർമ്മാണത്തിലെ അപാകത കാരണം കേടായതിനെ തുടർന്ന് ഉപയോഗശൂന്യമായ ചാക്കുകണക്കിന് കാലിത്തീറ്റയാണ് ആദ്യം കുഴിച്ചുമൂടിയത്. റിട്ടേൺ വരുന്നതിന്‍റെ കണക്ക് ക്രമാതീതമായി വർധിച്ചതോടെ ഇത് തരംതിരിക്കാനുള്ള നടപടിയും തകൃതിയായി നടക്കുകയാണ്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന തവിടിൽ പൂപ്പൽ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാൻ കാരണമെന്നാണ് വിലയിരുത്തൽ.
വലിയ ബിന്നുകളിൽ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കൾ ക്വാളിറ്റി ചെക്കിങ് നടത്താതെ ഉപയോഗിച്ചതാണ് പൂപ്പല്‍ ബാധയ്ക്ക് കാരണം.കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവന്നത്.
കഴിഞ്ഞ വർഷം വരെ കോടികളുടെ ലാഭത്തിലായിരുന്ന സ്ഥാപനത്തിൽ ഇതാദ്യമായാണ് ഇത്രയും ഭീമമായ നഷ്ടം വന്നത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് കേരള ഫീഡ്‌സ് തിരുവങ്ങൂരിൽ ആരംഭിച്ചത്. നാളികേര കോംപ്ലക്‌സ് അടച്ചുപൂട്ടിപ്പോയ സ്ഥലത്താണ് കേരള ഫീഡ്‌സ് കാലിത്തീറ്റ നിർമ്മാണം ആരംഭിച്ചത്. എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂർ യൂണിറ്റിൽ ഉത്‌പാദിപ്പിക്കുന്നത്.
ഇതിൽ എലൈറ്റ് അൻപത് കിലോ ചാക്ക് ഒന്നിന് 1540 രൂപയും മിടുക്കിക്ക് 1430 രൂപയുമാണ് കമ്പനി വില. കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാൽ സൊസൈറ്റികൾ വഴി ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നതാണ്. ഓരോ ഷിഫ്റ്റിലും 1500ലേറെ ചാക്ക് കാലിത്തീറ്റ ഉത്പാദിപ്പിച്ചിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ എല്ലാം മന്ദഗതിയിലാണ്. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരുമടക്കം 200 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. രൂക്ഷമായ തർക്കങ്ങളെ തുടർന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവങ്ങളും ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്.