കോഴിക്കോട്: ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കേരള സർക്കാർ സ്ഥാപനം. കെടുകാര്യസ്ഥതയുടെ പേരില്‍ നഷ്‌ടത്തിലേക്കും തൊഴിലാളികളുടെ പ്രതിഷേധത്തിനും വഴി തുറക്കുന്നതായി ആക്ഷേപം. കേരള ഫീഡ്‌സിന്‍റെ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ശാഖയിൽ ഉല്‍പ്പാദിപ്പിച്ച ടൺ കണക്കിന് കാലിത്തീറ്റ കുഴിച്ചുമൂടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
നിർമ്മാണത്തിലെ അപാകത കാരണം കേടായതിനെ തുടർന്ന് ഉപയോഗശൂന്യമായ രണ്ടര ടണ്ണിലേറെ കാലിത്തീറ്റയാണ് കുഴിച്ചുമൂടുന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന തവിടിൽ പൂപ്പൽ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാൻ കാരണമെന്നാണ് വിലയിരുത്തൽ. വലിയ ബിന്നുകളിൽ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കൾ ക്വാളിറ്റി ചെക്കിങ് നടത്താതെ ഉപയോഗിച്ചാണ് പൂപ്പല്‍ ബാധയ്ക്ക് കാരണം.
കോഴിക്കാടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ചത്. ഇത് വഴി ലക്ഷങ്ങളുടെ നഷ്‌ടമാണ് സ്ഥാപനത്തിനുണ്ടാകുന്നത്. കഴിഞ്ഞ വർഷം വരെ കോടികളുടെ ലാഭത്തിലായിരുന്ന സ്ഥാപനം ഇതാദ്യമായി നഷ്ടത്തിലേക്ക് നീങ്ങുകയാണ്. സ്വകാര്യ കാലിത്തീറ്റ നിർമാണ കമ്പനികൾക്ക് വേണ്ടി വലിയ ലാഭത്തിൽ പ്രവർത്തിച്ച ഈ യൂണിറ്റ് അടച്ച് പൂട്ടാൻ നീക്കം നടക്കുന്നതായാണ് ജീവനക്കാരുടെ പരാതി.
അഞ്ച് കൊല്ലം മുൻപാണ് സർക്കാർ അധീനതയിലുള്ള കേരള ഫീഡ്‌സ് തിരുവങ്ങൂരിൽ പ്രവർത്തനം ആരംഭിച്ചത്. നാളികേര കോംപ്ളക്സ് അടച്ചുപൂട്ടിപ്പോയ സ്ഥലത്താണ് കേരള ഫീഡ്‌സ് കാലിത്തീറ്റ നിർമ്മാണം ആരംഭിച്ചത്. എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂർ യൂണിറ്റിൽ ഉല്പാദിപ്പിക്കുന്നത്. ഇതിൽ എലൈറ്റ് അൻപത് കിലോ ചാക്ക് ഒന്നിന് 1635 രൂപയും മിടുക്കിക്ക് 1430 രൂപയുമാണ് കമ്പനി വില. കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാൽ സൊസൈറ്റികൾ വഴി ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നതാണ്.
ഒരോ ഷിഫ്റ്റിലും 1500ലേറെ ചാക്ക് കാലിത്തീറ്റ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ എല്ലാം മന്ദഗതിയിലാണ്. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരുമടക്കം 200 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. രൂക്ഷമായ തർക്കങ്ങളെ തുടർന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവങ്ങളും ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്.