കോഴിക്കോട്: കോഴിക്കോട് വളയത്ത് രാത്രികാലങ്ങളിൽ സ്ഫോടനങ്ങൾ പതിവായതോടെ പരിശോധന ശക്തമാക്കി. ഒരു മാസത്തിനിടെ എട്ടോളം സ്ഫോടനങ്ങളാണ് മേഖലയിൽ ഉണ്ടായത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തി.
ഞായറാഴ്‌ച രാത്രിയിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളാണ് നടന്നത്. വിവരം അറിഞ്ഞ് വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ടൗണിനോട് ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്ഫോടക വസ്‌തുക്കളുടെ അവശിഷ്‌ടം കണ്ടെടുക്കുകയായിരുന്നു.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വീടുകളുടെ ജനൽ ചില്ലുകൾ അടക്കം പൊട്ടിച്ചിതറിയിരുന്നു. മേഖലയിൽ പരിഭ്രാന്തി പടർത്താനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.