കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിൻ്റെ മരണത്തിൽ പ്രതികരണവുമായി അച്ഛൻ. മകനെ കഴുത്തിന് പിടിച്ച് മതിലിനോട് ചേർത്ത് മർദിച്ചതാവാം മരണകാരണമായതെന്ന് സുരേഷ് കുമാർ. ജിഷ്‌ണുവിൻ്റെ തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അതിനിടെ ജിഷ്‌ണു വീണ് കിടന്ന സ്ഥലം ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം സന്ദർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ജിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ച നാട്ടുകാരിൽ നിന്നും വിശദമായ മൊഴിയെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജിഷ്‌ണുവിൻ്റെ കുടുംബം ആരോപിച്ചിരുന്നു.
ഇതോടെ വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവിയും ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്‌ച രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്‌ത പോക്സോ കേസുമായി ബന്ധപ്പെട്ട് ജിഷ്‌ണുവിനെ അന്വേഷിച്ച് നല്ലളം പൊലീസ് ചെറുവണ്ണൂരിലെ വീട്ടിലെത്തിയത്.
Also Read: പോക്സോ കേസിലെ പ്രതിയുടെ മരണം: വിദഗ്‌ധ പരിശോധന ഇന്ന്
പിന്നീടാണ് ജിഷ്‌ണുവിനെ വീടിന് സമീപം വീണു കിടക്കുന്നതായി കണ്ടത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫോണിൽ വിളിച്ച പ്രകാരം വീടിൻ്റെ തൊട്ടടുത്ത് എത്തിയ ജിഷ്‌ണു പൊലീസുകാരെ കണ്ടയുടൻ തിരിഞ്ഞ് ഓടുമ്പോൾ അപകടം പറ്റി എന്നാണ് നല്ലളം പൊലീസ് പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ കുടുംബവും നാട്ടുകാരും തയാറായിട്ടില്ല.
Also Read: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി മരിച്ച നിലയിൽ