കോഴിക്കോട്: സാമൂഹ്യ വിരുദ്ധരുടെ ശല്യവും അടിസ്ഥാന സൗകര്യമില്ലായ്‌മയും കൊണ്ട് റെയിൽവേ ഗേറ്റ് കീപ്പർമാർ അനുഭവിക്കുന്നത് നരകയാതന. സന്ധ്യ മയങ്ങിയാൽ പിന്നെ റെയിൽവേ ഗേറ്റിന് കാവലിരിക്കാൻ ധൈര്യം കുറച്ചൊന്നും പോരാ. ട്രെയിൻ കടന്നു പോവുന്നതിനായി ഗേറ്റ് അടച്ചാൽ പിന്നെ അത് തുറക്കുന്നത് വരെ ഗേറ്റ് കീപ്പർമാർ ഇരുചക്രവാഹന യാത്രക്കാരുടെയും മറ്റും വായിൽ നിന്നും കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷം ഏറ്റുവാങ്ങണം. കയ്യേറ്റ ശ്രമം വേറെയും. റോഡിലെ യാത്രക്കാരുടെ ഇത്തരം ഭീഷണികൾക്ക് പുറമെ സ്ത്രീകളായ ഗേറ്റ് കീപ്പർമാർ സാമൂഹ്യ വിരുദ്ധരുടെ ശല്യവും നേരിടണം. ഗേറ്റ് കീപ്പറുടെ ചെറിയ മുറിക്ക് ചുറ്റും രാത്രി അശ്ലീലം പറഞ്ഞ് നടക്കുന്നവരും കുറവല്ല. ഇതിൽ നിന്ന് രക്ഷ നേടാൻ രാത്രി ഡ്യൂട്ടിക്കെത്തുന്ന സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻമാരെയോ സഹോദരങ്ങളെയോ കൂടികൊണ്ടുവരും.
ഇതിനെല്ലാം പുറമെ ജീവനക്കാർക്ക് ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യവും ഗേറ്റ് കീപ്പർമാർക്ക് ലഭിക്കുന്നില്ല. ശുചിമുറിയുണ്ടെങ്കിലും ഇവിടെ വെള്ളം ലഭിക്കാത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. കടുത്ത മാനസിക സമർദ്ദത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും ഇവർ പറയുന്നു.