കോട്ടയം: പ്രശസ്‌ത ഫോട്ടേഗ്രാഫർ വിക്‌ടർ ജോർജിന്‍റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിക്‌ടർ ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിച്ചു. വിക്‌ടർ ജോർജിന്‍റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്‌പാര്‍ച്ചനയോടെയായിരുന്നു അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിലപാടുകളോടും കര്‍മ്മമേഖലയോടും നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു വിക്‌ടർ ജോർജെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ഫോട്ടോഗ്രഫിയില്‍ വലിയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു വിക്‌ടർ. പല ചരിത്ര സംഭവങ്ങളും അദ്ദേഹം തന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്തു. തന്‍റെ നിലപാടുകളോടും കര്‍മ്മമേഖലയോടും നൂറ് ശതമാനവും നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി, രാഷ്ട്രീയം, കായികം എന്നീ മേഖലകളില്‍ അദ്ദേഹം പകര്‍ത്തിയ പല ചിത്രങ്ങളും ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിക്‌ടർ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.
ALSO READ: വിക്‌ടർ ജോർജ് വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്; അനുസ്മരണ യോഗം ഇന്ന്
ജീവിക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിന് സമ്മാനിച്ച ഫോട്ടോഗ്രഫറായിരുന്നു വിക്ടര്‍ ജോർജെന്ന് ചടങ്ങിൽ പങ്കെടുത്ത മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വിക്‌ടറിന്‍റെ ഓര്‍മകളും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും സംരക്ഷിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടാകുന്നത് നല്ലതാണെന്നും മോന്‍സ് പറഞ്ഞു.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.