കോട്ടയം: ഇരാറ്റുപേട്ട നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും വൻ ചീട്ടു കളി സംഘത്തെ പൊലീസ് പിടികൂടി. ഇവരുടെ കൈയില്‍ നിന്നും 2.86 ലക്ഷം രൂപയും 5 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീർ അലിയാർ(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് പൊലീസ് സംഘം മിന്നൽ പരിശോധന.
ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം.പ്രദീപ് കുമാർ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ട മൂൺ ലൈറ്റ് ടൂറിസ്റ്റ് ഹോമിൽ ചീട്ടുകളി സംഘങ്ങൾ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ശിൽപ്പ ഐ.പി.എസിന് രഹസ്യ വിവരം ലഭിചത്. തുടർന്ന് ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ഹോമിന്‍റെ പരിസരത്തു നിലയുറപ്പിച്ചു.
ആറ് മണിയോടെ ചീട്ടുകളി സംഘങ്ങൾ റിസോർട്ടിൽ എത്തി. ഈ സമയം മഫ്ടി വേഷത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം ടൂറിസ്റ്റ് ഹോമിന്‍റെ പിന്നിലൂടെ അകത്തു കടന്നു ചീട്ടുകളിക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു. ചീട്ടു കളിക്കു മുൻപായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാർക്ക് മദ്യവും ഭക്ഷണ സാമഗ്രികളും എത്തിക്കുവാനും ആളുകൾ ഉണ്ട്. രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി. പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം എത്തുകയുള്ളൂ.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലും ഇല്ല. റിസോർട്ടുകളും, ടൂറിസ്റ്റ് ഹോമുകളും കേന്ദ്രികരിച്ചുള്ള ചിട്ടുകളി സംഘങ്ങളെ പിടികൂടൂവാൻ വേണ്ടി വരുംദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാർ അറിയിച്ചു.