കോട്ടയം: പ്രിയതമയുടെ കരവിരുതിൽ തളിർത്ത രണ്ടില വോട്ടർമാരിൽ കൗതുകമുണർത്തി. പാലാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസാണ് വ്യത്യസ്തമായ പ്രചരണവുമായി രംഗത്തിറങ്ങിയത്. തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ പ്രത്യേക പ്രചരണപരിപാടികളുമായി വോട്ടർമാരെ സന്ദർശിക്കുന്നതിനിടയിലാണ് മേരിഗിരി കിഴപറയാർ ജങ്ഷനിൽ നിഷ ജോസ് തന്‍റെ കരവിരുത് പ്രകടമാക്കിയത്.
പ്രദേശത്തെ പ്രശസ്ത മജീഷ്യൻ വിമൽ ഇടുക്കിയും ഭാര്യ സിജിയും ഇവരുടെ മാജിക് ട്രൂപ്പിലെ അംഗമായ അമലയും ചേർന്നായിരുന്നു ചുവരെഴുന്നത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിഷയും ചുവരെഴുത്ത് നടത്തിയത്. കൊവിഡ് കാലം കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയെങ്കിലും വിമലിന് വിശ്രമമില്ലായിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും വിമൽ കുടുംബസമേതം ചുവരെഴുത്തുമായി രംഗത്തുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലാണ് വിമൽ തുടക്കമിട്ടത്. ഇനി അങ്ങോട്ട് വിമലിന് വിശ്രമമില്ലാത്ത ദിനങ്ങളാണ്. വരക്കിടയിൽ അതുവഴി കടന്നുപോയ വോട്ടർമാരോട് ജോസ് കെ മാണിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുവാനും നിഷ മറന്നില്ല.