കോട്ടയം : പ്രണയം നടിച്ച് എത്തിച്ച് കൊട്ടാരമറ്റത്ത് സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15 നായിരുന്നു സംഭവം.
13 കാരിയായ വിദ്യാർഥിനിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്തു. രഹസ്യവിവരത്തെ തുടർന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ബസിനുള്ളിൽ നിന്ന് കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു.
Also Read: പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി
തുടർന്ന്, ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് പിടികൂടി. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. കണ്ടക്ടർ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
കണ്ടക്ടർ വിഷ്ണു തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.