കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദേശപത്രിക പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് നൽകിയത്. എതിരാളി ആരായാലും പ്രശ്നമല്ലെന്നും കേരളാ കോൺഗ്രസിലെ തർക്കം തങ്ങൾക്കുള്ള ബോണസാണെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
രാവിലെ ഒമ്പത് മണിയോടെ പാലാ കുരിശുപള്ളി കവലയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരില്‍ക്കണ്ട് പിന്തുണയും അഭ്യര്‍ത്ഥിച്ചു. പാലായിലെ ഓട്ടോറിക്ഷാത്തൊഴിലാളികളും മത്സ്യവില്പനക്കാരുമാണ് പത്രികക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക സംഭാവന നല്‍കിയത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉൾപ്പടെയുള്ള എല്‍ഡിഎഫ് നേതാക്കൾക്കൊപ്പമാണ് മാണി സി കാപ്പൻ പത്രിക സമര്‍പ്പിക്കാൻ എത്തിയത്.