കോട്ടയം : കുമരകം ചീപ്പുങ്കലിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിലായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്‍റെ മകൻ ഗോപി വിജയ് (22) ആണ് തിങ്കളാഴ്‌ച ജീവനൊടുക്കിയത്.
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് ഇയാൾക്കൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നതായി വിവരം അറിയിച്ചത്. തുടർന്ന് മാലിക്കായൽ പ്രദേശത്ത് പൊലീസിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read More: കോട്ടയത്ത് ചീപ്പുങ്കലിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തുടർന്ന് ചൊവ്വാഴ്‌ച രാവിലെ സമീപവാസിയായ വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ എത്തിച്ചു. രാത്രി മുഴുവൻ സമീപത്തെ ചതുപ്പിലെ കുറ്റിക്കാട്ടിൽ കഴിച്ചു കൂട്ടുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.
കുമരകം എസ്.ഐ എസ്. സുരേഷും സംഘവും സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ മാറ്റി. പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു.
യുവാവും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.