കോട്ടയം: വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരെ പിന്തുണച്ച് എൽ ഡി എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭ എം പിയുമായ ജോസ് കെ മാണി. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ല. എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല.
സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളായി നീണ്ടു നിൽക്കുന്ന സമരം സർക്കാരിന് തലവേദനയായി മാറികൊണ്ടിരിക്കുന്ന അവസരത്തിലാണ് സർക്കാരിനെതിരെയുള്ള പരാമർശം. അതേസമയം വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിന്‍റെ മറവിൽ കലാപം സൃഷ്‌ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ നടക്കുന്നതായി സിപിഎം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ALSO READ: വിഴിഞ്ഞം തുറമുഖ സമരം; കലാപത്തിന് ഗൂഢശ്രമമെന്ന് സിപിഎം
സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കി വിടുന്നവരെ തുറന്ന് കാണിക്കണമെന്നും ഇതിൽ പിന്നിലുള്ളത് രാഷ്‌ട്രീയപ്രേരിതമായ ഇടപെടലുകൾ ആണെന്നും സിപിഎം പറഞ്ഞു. ഞായറാഴ്‌ച ഉണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ചുനിന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് തുറമുഖ നിര്‍മാണം സുഗമമാക്കാന്‍ ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്നലെ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമരക്കാർ ഒത്തുതീർപ്പിന് തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാർ ഈ വിഷയത്തിൽ കടുത്ത നിലപാടെടുത്തേക്കാം