കോട്ടയം : മുന്‍മന്ത്രിയും ജനതാദള്‍ എസ് നേതാവുമായ പ്രൊഫ. എന്‍എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന്(13-9-2022) പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്‌ച (14-9-2022) ഉച്ചകഴിഞ്ഞ് നടക്കും.
മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയിൽ കൊണ്ടുവരും. 1943 ഒക്‌ടോബര്‍ 18 നാണ് ജനനം. ജോസഫ് മാത്യു അന്നമ്മ മാത്യു എന്നിവരാണ് മാതാപിതാക്കൾ. പാലാ സെന്‍റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു.
'അറിയപ്പെടാത്ത ഏടുകള്‍' ആണ് എന്‍എം ജോസഫിന്‍റെ ആത്മകഥ. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ( 1980-1984 ), പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്‍റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി, ജനത പാര്‍ട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫാണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.
രാഷ്‌ട്രീയ ജീവിതം : 1987 മുതല്‍ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി ജനറല്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിസി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. എം പി വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിൽ മന്ത്രിസഭയിൽ എത്തി. സംശുദ്ധ രാഷ്‌ട്രീയത്തിനുടമയായിരുന്നു എന്‍ എം ജോസഫ്.