കോട്ടയം: ഏറ്റുമാനൂർ നഗരസഭ ഓഫീസില്‍ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം മൂന്ന് ആയതോടെ ഏറ്റൂമാനൂർ ഓഫീസ് അടച്ചിടാൻ തീരുമാനം. ഏറ്റവും അവസാനം നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ സമ്പർക്ക ലിസ്റ്റ് കൂടുതലായതോടെയാണ് നഗരസഭ അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ യോഗത്തിലും ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇതോടെ യോഗത്തിൽ പങ്കെടുത്ത ചെയർമാൻ ഉൾപ്പെടെ കൗൺസിലർമാരും ജീവനക്കാരും ക്വാറന്‍റൈനിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായി സമ്പർക്കം പുലർത്തിയ പൊതുജനങ്ങൾ സ്വയം ക്വാറന്‍റൈനില്‍ പോകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ നഗരസഭയിലെ പൊതുമരാമത്ത് സെക്ഷനിലെ ഓവർസിയർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പൊതുമരാമത്ത് സെക്ഷൻ അടച്ചിരുന്നു. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസ് അടച്ചിടാനാണ് തീരുമാനം.