ആദ്യം ആശ്വാസം; ഒടുവില്‍ ആശങ്കയോടെ കോട്ടയവും ഇടുക്കിയും - covid in kottayam idukki
കോട്ടയം മാർക്കറ്റിലെ ചുമട് തൊഴിലാളിയുൾപ്പെടെ നാല് പേർക്ക് വൈറസ് ബാധിച്ചത് എങ്ങനെയെന്നതിൽ വ്യക്തത വരുത്താൻ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. പോസിറ്റീവാകാൻ സാധ്യതയുള്ള 400 ൽ അധികം സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇടുക്കിയിൽ ഇനിയും ലഭിക്കാനുള്ളത്.

കോട്ടയം: ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവുണ്ടായത്. എട്ട് ദിസവങ്ങൾക്കുള്ളിൽ 34 പേർക്ക് ഇരു ജില്ലകളിൽ നിന്നായി രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലില്ലാത്തവർ കൊവിഡ് ബാധിതരായതും ആശങ്ക വർധിപ്പിക്കുകയാണ്.
കോട്ടയം മാർക്കറ്റിലെ ചുമട് തൊഴിലാളിയുൾപ്പെടെ നാല് പേർക്ക് വൈറസ് ബാധിച്ചത് എങ്ങനെയെന്നതിൽ വ്യക്തത വരുത്താൻ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. അതേ സമയം ഇടുക്കി ജില്ലയിൽ ചികത്സയിലായിരുന്ന ഡോക്‌ടറുൾപ്പെടെ ആറ് പേരുടെ ആദ്യ പരിശോധന ഫലം നെഗറ്റിവായതിന്‍റെ നേരിയ ആശ്വാസത്തിലാണ് ഇടുക്കി. എന്നാൽ 400 ൽ അധികം സാമ്പിളുകളുടെ പരിശോധന ഫലമാണ് ജില്ലയിൽ ലഭിക്കാനുള്ളത്. ഇതിൽ പോസിറ്റിവ് കേസുകൾ ഉണ്ടാവാം എന്ന സൂചനയും ജില്ലാ ഭരണകൂടം നേരത്തെ നൽകുന്നു. നിർണായകമായ 390 സാമ്പിളുകളുടെ പരിശോധന ഫലമാണ് കോട്ടയത്ത് വരാനിരിക്കുന്നത്. അവസാന ദിവസം 25 സാമ്പിളുകളുടെ പരിശോധന ഫലം മാത്രമാണ് ജില്ലയിൽ ലഭിച്ചത്. കോട്ടയത്തെ അടിയന്തര സാഹചര്യത്തിൽ സാമ്പിളുകളുടെ ഫലപ്രസിദ്ധീകരണം വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അതേസമയം ഇടുക്കിയിലെയും കോട്ടയത്തെയും നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. റെഡ് സോണിലായ കോട്ടയത്തിന്‍റെയും ഇടുക്കിയുടെയും പൊലീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എഡിജിപി കെ. പത്മകുമാർ ജില്ലയിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇടുക്കി ജില്ലയിലെ അതിർത്തികളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ ജില്ലയിലെ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുതിർന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. കോട്ടയത്ത് ഒമ്പത് പഞ്ചായത്തുകളാണ് തീവ്ര ബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഏഴ് പേരുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്.