കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മിലടിച്ചു. കൊടുങ്ങൂര്‍, നെടുംകുന്നം എന്നിവിടങ്ങളിലാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.കെ സുരേഷ്‌കുമാറും, ഷിന്‍സ് പീറ്ററുമാണ് തമ്മിലടിച്ചത്. ശനിയാഴ്‌ചയുണ്ടായ(ജൂണ്‍ 11) സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
അതേസമയം നെടുംകുന്നത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോ പായിക്കാടനും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരായ ടി.കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയത്.
എന്നാല്‍ നെടുംകുന്നത്ത് വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. നിലവില്‍ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
also read: ക്രീസിൽ ബാറ്റർമാരുടെ 'തകർപ്പനടി'; അകമ്പടിയായി വേദിയിൽ ആരാധകരുടെ 'തമ്മിലടി'