കൊല്ലം: ഭാരതീയ ജനതാ യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്‍റ് ഓഫീസ് ഉപരോധിച്ചു. എംപ്ലോയ്മെന്‍റ് ഓഫീസിൽ ഉദ്യോഗാർഥികളുടെ സീനിയോരിറ്റി ലിസ്റ്റുകൾ മറികടന്ന് അർഹതപ്പെട്ടവർക്ക് ജോലി നൽകാതെ വൻ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് യുവമോർച്ച ആരോപിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി ഒറ്റയാൾ സമരം നടത്തുന്ന ഷീല അതിന് ഉത്തമ ഉദാഹരണമാണ്. സീനിയോരിറ്റി ലിസ്റ്റിൽ പരിഗണിക്കേണ്ട അർഹത ഉണ്ടായിട്ടും ലിസ്റ്റ് പരിഗണിക്കാത്ത സാഹചര്യവും വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെടുമ്പോൾ വ്യാജ സ്റ്റേറ്റ്‌മെന്‍റ് സർക്കുലറുകൾ കാണിച്ച് വൻ നിയമന തട്ടിപ്പുകളാണ് നടക്കുന്നതെന്നും യുവമോർച്ച ആരോപിച്ചു.
1986 പേര് രജിസ്റ്റർ ചെയ്‌ത് കൃത്യമായ സമയങ്ങളിൽ പുതുക്കൽ നടപടികൾ നടത്തിയിട്ടും 2020 അവസാനിക്കുന്ന ഈ വേളയിലും അനർഹരെയും ബന്ധുക്കളെയും നിയമിക്കുകയും അഴിമതി പുറത്തു വരാതിരിക്കാൻ അർഹരായവരുടെ രേഖകൾ പിടിച്ചുവാങ്ങി നശിപ്പിക്കുകയും സമ്മതപത്രം ഒപ്പിട്ടു വാങ്ങിച്ച് കബളിപ്പിക്കുകയുമാണെന്നുമാണ് ആരോപണം. ഷീലയുടെ ലിസ്റ്റുകളുടെ വിവരങ്ങൾ പരിശോധിക്കാമെന്നും അർഹതപ്പെട്ടവര്‍ക്ക് ജോലി നൽകാമെന്നും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ യുവമോർച്ച ഉപരോധം അവസാനിപ്പിച്ചു.