കൊല്ലം: ശക്തമായ മഴയെ തുടര്‍ന്ന് കിണർ ഇടിഞ്ഞു താഴ്ന്നു. കേരളപുരം പൂട്ടാണിമുക്കിൽ ഇർഫാ മൻസിൽ റഹ്മമത്ത് ബീവിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കിണർ ഇടിഞ്ഞു താഴ്ന്നത്.
ALSO READ: ശിഷ്യന്‍റെ ദൗത്യത്തിന് ഗുരുവിന്‍റെ പിന്തുണ; പൾസ് ഓക്സിമീറ്റർ സംഭാവന ചെയ്ത് കൂട്ടായ്മ
വലിയ ശബ്ദം കേട്ടതിനെ തുടർന്ന് റഹ്മത്തിന്‍റെ ഇളയമകൾ പുറത്ത് വന്നു നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴുന്നത് കണ്ടത്. 80 അടിയോളം ആഴമുണ്ടായിരുന്ന കിണറാണിത്. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവില്‍ ചളിവെള്ളം നിറഞ്ഞിരിക്കുകയാണ് കിണറില്‍.
അതേസമയം, ന്യൂന മര്‍ദത്തെതുടര്‍ന്ന് ജില്ലയിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ നിരവധിയിടത്ത് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴയ്‌ക്കൊപ്പമുണ്ടായ കാറ്റും കടലേറ്റവും ജനജീവിതം ദുസ്സഹമാക്കി. രണ്ടു ദിവസമായി തടസ്സപ്പെട്ട വൈദ്യുതിബന്ധം പൂർണ്ണമായും പുന:സ്ഥാപിച്ചിട്ടില്ല.
തീരദേശവാസികൾ ദുരിതാശ്യാസ ക്യാമ്പിലും, ബന്ധുവീടുകളിലും അഭയം തേടി. സംരക്ഷണഭിത്തിയും തകർത്ത് ആഞ്ഞടിക്കുന്ന കടൽ തിരമാലകൾ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രാത്രിയും, പകലും ഒരു പോലെ തീരദേശ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്.
അതേസമയം, കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം, താന്നി മേഖലകളില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും നിയുക്ത എം.എല്‍.എ എം.നൗഷാദും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊഴിമുറിഞ്ഞ പരവൂർ തീരദേശ റോഡും സന്ദർശിച്ചു. പൊഴി അടയ്ക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.