കൊല്ലം: 'ഓപ്പറേഷന്‍ കെയര്‍' സംഘത്തിന്‍റെ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 'ഓപ്പറേഷന്‍ കെയര്‍' (കംബയിന്‍ഡ് അക്ഷന്‍ ടു റിജുവനേറ്റ് എണ്‍വയോണ്‍മെന്റ്) എന്ന പേരില്‍ ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ടീമുകള്‍ രൂപീകരിച്ച് പരിശോധന നടത്തി.
ജില്ലയിലെ 3,637 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 4,55,000 രൂപ പിഴ ഈടാക്കുകയും 441 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തു. 219 ടീമുകളായി തിരിഞ്ഞ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍, അസിസ്റ്റന്‍റ് ഡയറക്‌ടര്‍, ജില്ലാ ഓഫീസ് ഉദ്യോഗസ്ഥര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരാണ് ഓപ്പറേഷന്‍ കെയറില്‍ പങ്കെടുത്തത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറുടെ നിര്‍ദേശാനുസരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമഗ്രമായ പരിശോധന ആസൂത്രണം ചെയ്‌തത്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിവരം സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി.
തുണി, പേപ്പര്‍ എന്നിവയുടെ ക്യാരിബാഗുകളില്‍ യാതൊരുതരത്തിലുളള പ്ലാസ്റ്റിക് ആവരണങ്ങളും പാടില്ലാത്തതാണ്. എന്നാല്‍ കമ്പോസ്റ്റബിള്‍/ബയോ ഡിഗ്രേഡബിള്‍/നൂറ് ശതമാനം പ്ലാസ്റ്റിക് ഫ്രീ എന്ന് ലേബല്‍ ചെയ്‌ത്, ക്യൂ ആര്‍ കോഡും രേഖപ്പെടുത്തി പ്ലാസ്റ്റിക് ആവരണമുള്ള ബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുളള കമ്പോസറ്റബിള്‍ ക്യാരിബാഗുകളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് വാങ്ങിയിട്ടുളള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങള്‍ പല കടകളിലും സൂക്ഷിച്ചിട്ടുളളതായി പരിശോധനയില്‍ കണ്ടെത്തി. ഇവ അടിയന്തരമായി ഹരിതകര്‍മ സേനക്ക് കൈമാറുന്നതിന് നിര്‍ദേശം നല്‍കി.