കൊല്ലം: ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഏറെ ദിവസങ്ങളായി ജീവനക്കാർ വിശ്രമമില്ലാതെ ജോലിയിലാണ്. പലരും അധികസമയം ചെലവഴിച്ച് പതിനായിരക്കണക്കിന് ഭക്ഷ്യധാന്യക്കിറ്റുകളാണ് തയ്യാറാക്കുന്നത്. ലോക്‌ഡൗണിൻ്റെ ഭാഗമായി നൽകുന്ന സൗജന്യ റേഷനൊപ്പം സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റുകളാണ് വിതരണത്തിന് ഒുരുങ്ങുന്നത്. എല്ലാ വിഭാഗം കാർഡുടമകൾക്കും നൽകുമെങ്കിലും ആദ്യഘട്ടമായി എഎവൈ വിഭാഗത്തിനാണ് ലഭ്യമാക്കുക.
ഇതിനായി ജില്ലയിൽ 48,579 കിറ്റുകളാണ് ആവശ്യം. സപ്ലൈകോ ഡിപ്പോകളായ കൊല്ലം-17,376, കൊട്ടാരക്കര-10,776, പുനലൂർ–9,500 കരുനാഗപ്പള്ളി–10,927 എന്നിങ്ങനെയാണ് ആവശ്യമായ കിറ്റുകളുടെ എണ്ണം. 18 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റുകളിൽ ഉള്ളത്. ഇവയുടെ ലഭ്യത ഉറപ്പു വരുത്തുന്ന നടപടികളും സപ്ലൈകോ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 350 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
കരുനാഗപ്പള്ളി സപ്ലൈകോ ഡിപ്പോയുടെ കീഴിലെ 19 പഞ്ചായത്തുകളിലായി മാവേലിസ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവ ഉൾപ്പെടെ 28 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. പകൽ 11 മുതൽ അഞ്ചുവരെയാണ് പ്രവർത്തനമെങ്കിലും രാവിലെ ഒമ്പതു മുതൽ കിറ്റുകൾ തയ്യാറാക്കാൻ ആരംഭിക്കും. 100 സ്ഥിരം ജീവനക്കാരും നൂറോളം താൽക്കാലിക ജീവനക്കാരും ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിപ്പോ മാനേജർ ലീലാകൃഷ്ണൻ പറഞ്ഞു.