കൊല്ലം: കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമായ ഫിനിക്‌സിന്‍റെ വിജയത്തില്‍ കേരളക്കരയ്ക്ക് അഭിമാനിക്കാം. പെണ്‍കരുത്തില്‍ സംസ്ഥാനത്താദ്യമായി 20 വീടുകളുടെ നിര്‍മാണം നിശ്ചിത സമയത്തിന് മുന്‍പേ പൂര്‍ത്തിയായി.
കൊറ്റങ്കര പഞ്ചായത്തിലെ റമീഹയും ശ്രീവിദ്യയും അടങ്ങുന്ന അഞ്ചംഗ വനിതകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ടതാണ് ഫിനിക്‌സ് കണ്‍സ്ട്രക്ഷന്‍ ടീം. കൊല്ലം കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന 20 വീടുകളുടെ നിര്‍മാണമാണ് ഇവര്‍ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി നിവാസികള്‍ക്കായാണ് വീട് നിര്‍മിക്കുന്നത്. 1.7 കോടി രൂപയാണ് പുനരധിവാസ പദ്ധതിയുടെ ചെലവ്. നിര്‍മാണ ചുമതല ഫിനിക്സ് ടീം ഏറ്റെടുത്തു. 8.5 ലക്ഷം രൂപയാണ് ഒരു വീട് നിര്‍മ്മിക്കാനുള്ള ചെലവ്.അലക്കു ജോലിക്കാരായ ഗുണഭോക്താക്കളുടെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താന്‍ പൊതുകിണറും അലക്കുകല്ലുകളുംകൂടി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു.
ഒരു വര്‍ഷം കരാര്‍ കാലാവധിയും നിശ്ചയിച്ചു. ജനുവരി ഒന്നിന് ഇവര്‍ നിര്‍മാണം ആരംഭിച്ചു. 600 തൊഴില്‍ദിനങ്ങളില്‍ 32 വനിതകള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. ചിട്ടായായ പ്രവര്‍ത്തനത്തിന്‍റെ കരുത്തില്‍ ഒമ്പത് മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കി. കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിലെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ അംഗങ്ങളുടെ സഹായവും തേടി. ജില്ലാ മിഷന്റെ കണ്‍സ്ട്രക്ഷന്‍ പരിശീലനം നേടിയ 32 വനിതകളാണ് വീടു നിര്‍മാണത്തില്‍ പങ്കെടുത്തത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് തുടങ്ങി എല്ലാ ജോലികളും ചെയ്തത് സ്ത്രീകള്‍ തന്നെ. ദിവസം കൂലിയിനത്തില്‍ 800 രൂപയും യാത്രാബത്തയായി 50 രൂപയും അംഗങ്ങള്‍ക്ക് നല്‍കി.
500 സ്‌ക്വയര്‍ഫീറ്റാണ് ഓരോ വീടിന്‍റെയും വിസ്‌തീർണം. രണ്ടു കിടപ്പുമുറി, അടുക്കള, സ്വീകരണമുറി, വരാന്ത, കോമണ്‍ ബാത് റൂം സൗകര്യങ്ങള്‍ ചേര്‍ന്നതാണ് ഓരോ വീടും. പൂര്‍ണമായും വൈദ്യുതീകരിച്ച് പ്ലംബിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കി. ടൈലുകളും പാകി. നിശ്ചിത ബജറ്റില്‍ ഗുണമേന്മയുള്ള സാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പൂര്‍ത്തിയാക്കിയ വീടുകള്‍ അടുത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
ഇത്ര വിപുലമായ പദ്ധതി കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ ടീമുകളെ ഗവണ്മെന്റ് അംഗീകൃത മൈക്രോ കോണ്‍ട്രാക്ടിങ് ഏജന്‍സിയാക്കി മാറ്റുകയാണ് കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം. അതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനാകും.