കൊല്ലം: വന്യമ്യഗങ്ങളെ വേട്ടയാടി കശാപ്പ് ചെയ്‌ത് വില്‍പന നടത്തുന്ന സംഘം വനം വകുപ്പിൻ്റെ പിടിയിൽ. കറവൂര്‍ സ്വദേശി അനില്‍ ശര്‍മ (39), കെ.ഷാജി (39), അഞ്ചല്‍ ഏറം സ്വദേശികളായ ജയകുമാര്‍ (42), പ്രദീപ് (49)എന്നിവരാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഫ്ലൈയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അലിമുക്ക്-കറവൂർ പാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഇവർ നടത്തുന്ന കറവൂർ ചണ്ണക്കാമണ്ണിലുളള ഫാം ഹൗസ് കേന്ദ്രീകരിച്ചും പരിശോധന നടത്തിയതിൽ നിരവധി തെളിവുകളാണ് കണ്ടെടുത്തത്.
രണ്ട് മ്ലാവിൻ്റെ അവശിഷ്‌ടങ്ങൾ, ലേസർ ഘടിപ്പിച്ച തോക്ക്, വെടിയുണ്ട, കരിമരുന്ന്, കത്തി, ഇറച്ചി തൂക്കി നൽകുന്ന ഇലട്രിക് ത്രാസ് എന്നിവയാണ് ഇവിടെ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിൽപന നടത്തിയ ഇറച്ചിയും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്നും കണ്ടെടുത്ത ഇറച്ചി ഡിഎൻഎ പരിശോധനക്കായി അയച്ചതായി പത്തനാപുരം റേഞ്ച് ഓഫിസർ പറഞ്ഞു. ഇത് കൂടാതെ നാല് ദിവസം മുമ്പ് കടയ്ക്കാമണ്ണിൽ നിന്ന് മുളളൻ പന്നിയെ വെടിവെച്ച് കൊന്നതിലും ഇവർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കോടതിയുടെ നിർദേശ പ്രകാരം തുടർ നടപടിക്കായി പിടികൂടിയ തോക്ക് പത്തനാപുരം പൊലീസിന് കൈമാറാനാണ് തീരുമാനം. മ്യഗവേട്ടക്ക് പിന്നിൽ വൻ സംഘമാണെന്നും പിടിയിലായവർ ചെറു കണ്ണികൾ മാത്രമാണെന്നും വനംവകുപ്പ് അധിക്യതർ അറിയിച്ചു. ഫ്ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു ക്യഷ്ണൻ, പുനലൂർ ഡിഎഫ്ഒ ത്യാഗരാജൻ, ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ എസ്. അനീഷ്, പത്തനാപുരം റേഞ്ച് ഓഫിസർ ബി. ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എ. നിസാം, കെ. സനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.