കൊല്ലം : വീടിനുമുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അലങ്കാരമത്സ്യങ്ങൾ മോഷണം പോയി. കൊല്ലം ഇരവിപുരം ജോളി ജങ്‌ഷന് സമീപം ശരവണ നഗർ 97ൽ ലക്ഷ്‌മി വിലാസത്തിൽ ശോഭയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രൂട്ടൻസ് അക്വേറിയത്തിലായിരുന്നു കവര്‍ച്ച.
മോഷണം പോയത് 50000 രൂപയുടെ മത്സ്യങ്ങൾ
ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് സംഭവം. പിറ്റേദിവസം രാവിലെ മീനുകൾക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്.
50000 രൂപയോളം വിലവരുന്ന അലങ്കാര മത്സ്യങ്ങൾ, ഗ്ലാസ് ബൗളുകൾ, ഫിഷ് ടാങ്ക് ടോപ്പുകൾ, ഫിഷ് ഫുഡ് എന്നിവയാണ് മോഷണം പോയത്. കൂടാതെ രണ്ടാഴ്‌ച മുൻപ് ശോഭയുടെ വീട്ടിൽ നിന്നും വിൽപനയ്ക്കായി വച്ചിരുന്ന നാല് മുയലുകളും മോഷണം പോയിരുന്നു.
മോഷണം വീട്ടുകാർ ക്വാറന്‍റൈനിൽ കഴിയുന്നതിനിടെ
വീട്ടുകാർ കൊവിഡ് ബാധിതരായി ക്വാറന്‍റൈനിൽ കഴിഞ്ഞുവരവെയാണ് മോഷണം. വർഷങ്ങൾക്കുമുമ്പ് ക്യാൻസർ ബാധിതനായി ഭർത്താവ് മരണപ്പെട്ട ശോഭ ഒന്നരവർഷം മുൻപാണ് ഉപജീവനത്തിനായി അലങ്കാരമത്സ്യങ്ങളുടെ വിൽപന ആരംഭിച്ചത്.
ഇതുവഴി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ശോഭയും മൂന്ന് വയോധികരും ഏഴ് വയസുള്ള മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
വരുമാനമാർഗം നിലച്ച് കുടുംബം
മീനുകൾ നഷ്‌ടമായതോടെ ഇവരുടെ വരുമാനം നിലച്ച അവസ്ഥയിലാണ്. കൊവിഡിനോടൊപ്പം ഇത്തരത്തിലുള്ള ഒരു സാമ്പത്തിക നഷ്‌ടം കൂടി ഉണ്ടായതോടെ പകച്ചുനിൽക്കുകയാണ് ഈ കുടുംബം. ക്വാറന്‍റൈനിലായതിനാല്‍ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിട്ടുണ്ട്.
മോഷണം പതിവ് ; പൊലീസ് പട്രോളിങ് വേണമെന്ന് ആവശ്യം
കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും മോഷണവും പതിവായിരിക്കുകയാണ്. മാസങ്ങൾക്കു മുൻപ് ജോളി ജങ്‌ഷനിലെ കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണ താലിയും സ്വർണപ്പൊട്ടുകളും മോഷണം പോയിരുന്നു.
കൂടാതെ സമീപത്തെ തടിമില്ലിൽ നിന്നും വിറകുകളും അപഹരിച്ചിരുന്നു. വീടുകളുടെ മുന്നിൽ വച്ചിരിക്കുന്ന ബൈക്കുകളിൽ നിന്നും പെട്രോൾ ഊറ്റി കൊണ്ടുപോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മോഷണവും സാമൂഹ്യവിരുദ്ധരുടെ ശല്യവും തടയുന്നതിനായി പൊലീസിന്‍റെ രാത്രികാല പട്രോളിങ് ഊര്‍ജിതമാക്കണമെന്ന ആവശ്യവും ശക്തമാണ്.
ALSO READ:ഓണ്‍ലൈന്‍ തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ സംവിധാനവുമായി പൊലീസ്