കാസർകോട്: സാമ്പത്തിക ബുദ്ധിമുട്ടിനും ആരോഗ്യ പ്രശ്‌നങ്ങൾക്കുമിടയിലുള്ള ഏക ആശ്രയമായിരുന്നു 53കാരനായ അപ്പുക്കുട്ടന് തന്‍റെ തട്ടുകട. ജീവിതം അല്‍പമൊന്ന് പച്ചപിടിച്ചു വരുന്നതിനിടെയാണ് വയോധികന്‍റെ സ്വപ്‌നങ്ങളും തട്ടുകടയും അഗ്‌നിക്കിരയായത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് അദ്ദേഹവും കുടുംബവും.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് മടിക്കൈ അമ്പലത്തുകര ടി.എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ഛയത്തിന് സമീപത്തെ തട്ടുകട കത്തിയമർന്നത്. ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നതാവാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എന്നാല്‍, ആരോ അഗ്നിക്കരിയാക്കിയതെന്നാണ് അപ്പുക്കുട്ടന്‍ പറയുന്നത്. സോളാർ പാനലും ഫ്രിഡ്‌ജും കൂളറും മറ്റു സാധനങ്ങളുമെല്ലാം നശിച്ചു. ഇതോടെ, നാലുലക്ഷത്തിനടുത്താണ് നഷ്‌ടമായത്.
മരുന്നിന് മാസം വേണം 7500 രൂപ: നാലുവർഷം മുന്‍പ്, വൃക്ക മാറ്റിവെച്ച ശേഷമാണ് തട്ടുകടയിലേക്ക് അപ്പുക്കുട്ടന്‍ തിരിഞ്ഞത്. കച്ചവടം പച്ചപിടിച്ചു വരുമ്പോഴാണ് തീ വിഴുങ്ങിയത്. വൃക്ക രോഗിയായ അപ്പുക്കുട്ടന് ഇപ്പോൾ മരുന്നിന് മാത്രം മാസം 7500 രൂപ വേണം.
മൂന്ന് പെണ്മക്കളാണുള്ളത്. അതില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റു രണ്ടുപേർ വിദ്യാർഥികളാണ്. ഭാര്യ ഒന്‍പത് വർഷം മുൻപ് അർബുദം ബാധിച്ച് മരിച്ചു. വൃക്ക മാറ്റിവെക്കാൻ കടമെടുത്ത 20 ലക്ഷം, പലിശയടക്കം 26 ലക്ഷമായി പെരുകിയതോടെ കേസ് കോടതിയിലാണ് ഇപ്പോള്‍.
ഏതു സമയവും വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്. മൂന്ന് മാസം കൂടുമ്പോൾ പരിശോധനയ്ക്കായി ആശുപത്രിയിൽ പോകുന്ന പതിവുണ്ടായിരുന്നു. ഇനി ചികിത്സയും ജീവിതവും എങ്ങനെയാവുമെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല അദ്ദേഹത്തിന്. ആരെങ്കിലും സഹായവുമായി എത്തുമെന്നാണ് അപ്പുക്കുട്ടന്‍റെയും കുടുംബത്തിന്‍റെയും പ്രതീക്ഷ.