കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മതസ്‌പർധ വളർത്താൻ ശ്രമിച്ചാൽ നടപടി എടുക്കുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പർധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് പ്രചരണം നടത്തിയ 9 പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിച്ച 16ാം വാര്‍ഡിലെ സ്ഥാനാര്‍ഥിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് കലക്‌ടര്‍ പറഞ്ഞു.
ചിറ്റാരിക്കല്‍ സ്വദേശികളായ കൊട്ടാരത്തില്‍ സണ്ണിയുടെയും ജോണി സെബാസ്റ്റ്യന്‍റെയും പരാതിയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പെരുമാറ്റ ചട്ടം സംബന്ധിച്ച യോഗത്തില്‍ മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ഡി ശില്‌പ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍ ജയ്‌സണ്‍ മാത്യു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ എകെ രാമചന്ദ്രന്‍, ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.