കാസർകോട്: ഒറ്റ പാട്ടു കൊണ്ട് മലയാളികളുടെ മനം കവർന്ന പാചക പുരയിലെ പാട്ടുകാരിയാണ് കാർത്ത്യായനി. പാട്ട് പഠിച്ചിട്ടില്ലാത്ത കാർത്ത്യായനിയുടെ പാട്ട് കേട്ടാൽ ആരും ആസ്വദിച്ചിരുന്നുപോകും. അമ്പലത്തറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പതിനേഴ് വർഷമായി പാചക തൊഴിലാളിയാണ് കാർത്ത്യായാനി. അടുത്തിടെ സ്‌കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പാടിയ ഓരൊറ്റ പാട്ടോടെയാണ് കാർത്ത്യായനിയിലെ പാട്ടുകാരിയെ നാടറിഞ്ഞത് (School Mid Day Meal Cook Karthyaani and Her Songs Got Viral).
എൻഎസ്എസ് ക്യാമ്പിന്‍റെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കാർത്ത്യായനി പാടിയത്. തുടര്‍ന്ന് ക്യാമ്പിലെ പാട്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തിയത്. പ്രശസ്‌ത ഗായകർ അടക്കം ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുടുംബശ്രീ പരിപാടികളിലും നാട്ടിലെ ചെറിയ പരിപാടികളിലും ഇടക്ക് പാടാറുണ്ടെന്ന് കാർത്ത്യായനി പറയുന്നു.
സിനിമ ഗാനങ്ങൾക്ക് പുറമെ ലളിത ഗാനവും ഇവർ അസ്സലായി പാടും. അമ്പലത്തറ സ്വദേശി കാർത്യായിനിയുടെ മകൻ ഗോകുൽ നാടൻപാട്ട് കലാകാരനാണ്. ഇനി കാർത്ത്യായനി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനോടൊപ്പം സംഗീതവും വിളമ്പും. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കാർത്ത്യായനിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.