കാസര്‍കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമമൊരുങ്ങുന്നു. ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കുന്നതാണ് പദ്ധതി. മുളിയാര്‍ പഞ്ചായത്തില്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ 25 ഏക്കർ ഭൂമിയിലാണ് പുനരധിവാസ ഗ്രാമം വരുന്നത്. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയവയാണ് പുനരധിവാസ ഗ്രാമത്തിലൂടെ യാഥാർഥ്യമാവുക.
സാമൂഹ്യ നീതി വകുപ്പിന് വേണ്ടി സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതി തയ്യാറാക്കിയത്. 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാലുഘട്ടങ്ങളിലായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ ഗ്രാമത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് ഓൺലൈനിലൂടെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. പുനരധിവാസ രംഗത്ത് ലോകോത്തര മാതൃകയായി ഈ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍റെ സാങ്കേതിക സഹായത്തിലാണ് പുനരധിവാസ ഗ്രാമത്തിന്‍റെ നിർമാണം. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കാസർകോട് വികസന പാക്കേജിൽ നിന്നു അഞ്ച് കോടി രൂപ വകയിരുത്തി.