കാസര്‍കോട്: ശ്രാവണ മാസത്തില്‍ വസന്തത്തിന്‍റെ വരവറിയിച്ച് ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളില്‍ ചൂടി പൂജ ചടങ്ങുകള്‍. കുടുംബത്തിൽ സർവ മംഗളം വരുമെന്ന വിശ്വാസത്തിന്‍റെ ഭാഗമായാണ് ഈ വിശേഷാൽ ചടങ്ങ് നടത്തുന്നത്. സൂര്യദേവനെയും വീട്ടു മുറ്റത്തെ തുളസി ചെടിയെയും ആരാധിച്ചാണ് പൂജ.
കർക്കടകവാവ് കഴിഞ്ഞു വരുന്ന ശ്രാവണ മാസത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരമ്പരാഗത അനുഷ്ഠാന രീതിയിൽ ചൂടി പൂജ നടക്കുന്നത്. കുളിച്ച് ശുദ്ധിയായി മധുര നിവേദ്യം തയ്യാറാക്കുന്നതോടെയാണ് പൂജാ കർമങ്ങൾക്ക് തുടക്കമാകും. കറുക, മുക്കുറ്റി, ഹനുമാൻകിരീടം, മീശ പൂവ്, ശീപോതിപൂവ് തുടങ്ങി വീട്ടുമുറ്റത്തെ സുലഭമായ പൂക്കളും ഔഷധസസ്യങ്ങളും ഉള്‍പ്പെടെ ചേർത്ത് പൂച്ചെണ്ട് ഉണ്ടാക്കിയാണ് പൂജ ചെയ്യുന്നത്. സ്ത്രീകള്‍ മാത്രം നടത്തുന്ന പൂജയെന്ന പ്രത്യേകതയും ഇതിനുണ്ട്.
വീടിന്‍റെ പ്രധാന വാതിൽ പടിയിലും പൂജാമുറിയിലും പ്രത്യേക ആരാധനയുണ്ട്. രണ്ട് ഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായാണ് വാതിൽപടി കയറി വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്. പൂജകൾക്കു ശേഷം മുതിർന്ന സുമംഗലികളായ സ്ത്രീകൾക്ക് ചൂടി കൈമാറി കാൽ തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരും പൂജയിൽ പങ്കെടുക്കുന്നു.