കാസർകോട്: 18 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര സോലാപ്പൂര്‍ സ്വദേശി നിതിനെ (25) ഇൻസ്പെക്‌ടര്‍ കെഎസ് സജിത്തിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റുചെയ്‌തത്. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റില്‍ വച്ച് കർണാടക ആർടിസി ബസ് പരിശോധിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് നടപടി.
ബസിൽ കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എക്സൈസ് അധികൃതർ ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. ചെക്ക്‌പോസ്റ്റ് കടന്ന കർണാടക ബസ് പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും ഏജന്‍റ് മുഖേന കൊടുത്തുവിട്ട പണമാണിതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സജിത്ത് പറഞ്ഞു.
കാസര്‍കോട് എത്തുമ്പോൾ ബസ് സ്റ്റാന്‍ഡിൽ എത്തുന്ന ഒരാൾക്ക് കൈമാറാനാണ് പണമെന്നും ഇത് ആരാണന്ന് അറിയില്ലെന്നും പ്രതി നിതിൻ അധികൃതർക്ക് മൊഴി നൽകി. പിടിച്ചെടുത്ത പണവും അറസ്റ്റിലായ പ്രതിയേയും മേല്‍ നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജയന്‍ സി, സോനു സെബാസ്റ്റ്യന്‍ എന്നിവരുമുണ്ടായിരുന്നു.