കാസർകോട്: ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം പൊതു ചടങ്ങിലും ആളുകള്‍ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ എടുത്തു. പൊലീസ്, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവരിൽ കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണിത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കലക്ടറേറ്റിലെ സെക്ഷനുകളിലും വിവിധ ഓഫീസുകളിലും പ്രതിജ്ഞ ചൊല്ലിയത്. കലക്ടറേറ്റിൽ എഡിഎം എൻ ദേവീദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ ഡിഎഫ്ഒ അനൂപ് കുമാറും ജില്ലാ മെഡിക്കൽ ഓഫീസിൽ ആർസിഎച്ച് ഓഫീസർ ഡോ. മുരളീധര നല്ലൂരായയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനനും നേതൃത്വം നൽകി.