കാസർകോട്: ബേക്കലിന്‍റെ സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ ലൈറ്റ് ആൻഡ് സൗണ്ട് ഷോ. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കോട്ട തുറക്കുമ്പോഴാണ് കണ്ണിന് കുളിര്‍മയേകുന്ന സായാഹ്ന കാഴ്‌ച ദൃശ്യശ്രവ്യ വിസ്‌മയമൊരുക്കിയത്. ദിവസേന സന്ദര്‍ശനത്തിനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും നൂതന രീതിയിലുള്ള ശബ്‌ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാനന്ദകരമായി അവതരിപ്പിക്കപ്പെടും. ഫ്രഞ്ച് സാങ്കേതിക സംവിധാനമായ 'സോണ്‍-എറ്റ്-ലുമിയര്‍' സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ലേസര്‍ രശ്‌മികളുടെയും ഓഡിയോ-വീഡിയോ സജ്ജീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കോട്ടയിലുള്ള വൃക്ഷങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റിയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം. സൂര്യാസ്‌തമയ ശേഷം കോട്ടയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ നാടിന്‍റെ കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും അനാവരണം ചെയ്യപ്പെടുകയാണിവിടെ.