കാസർകോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെബി ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറിനെ വിട്ടയച്ചു. ആറു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രദീപിനെ വിട്ടയച്ചത്. ഇയാൾക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം. കോടതി നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്‌ച രാവിലെ പത്തരയോടെയാണ് പ്രദീപ് കുമാർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലെത്തിയത്. പ്രദീപിനെ തിരിച്ചറിയാനായി സാക്ഷികളെ അടക്കം വിളിച്ചു വരുത്തി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിന്‍ ലാലിനെ തേടി ജനുവരി 25ന് തൃക്കണ്ണാട്ടെ ബന്ധുവീട്ടില്‍ എത്തിയ ആള്‍ പ്രദീപ് തന്നെയാണെന്ന് അയല്‍വാസി സ്ഥിരീകരിച്ചു. ഇതിനൊപ്പം ജനുവരി 24ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പ്രദീപ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്‌തതിന്‍റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രദീപില്‍ നിന്നും ശേഖരിച്ച മൊഴികളുടെ വിശദാംശങ്ങളും സാഹചര്യ തെളിവുകളും അന്വേഷണ സംഘം ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ കാസർകോഡ് സെഷൻസ് കോടതി നാളെ പരിഗണിക്കും.
നേരിട്ടും ഫോണ്‍ വഴിയും കത്ത് മുഖേനയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിന്‍ ലാലിന്‍റെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിപിന്‍ ലാലിന്‍റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ജ്വല്ലറി ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രദീപ് കുമാറിനെ പൊലീസ് തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയെങ്കിലും കാലാവധി കഴിയുന്ന ദിവസം പ്രദീപ് കുമാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടപടികള്‍ തത്കാലം തടഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.