കണ്ണൂർ: കള്ളവോട്ട് ചെയ്യാനെത്തിയയാളെ അറസ്റ്റ് ചെയ്‌തില്ലെന്ന ആരോപണവുമായി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി വിപി അബ്ദുള്‍ റഷീദ്. മൊറാഴ ഹയർ സെക്കണ്ടറി സ്‌കൂളിലെ 110ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പൊലീസ് അയാളെ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഈ സമയം സ്ഥലത്തെത്തുണ്ടായിരുന്ന യുഡിഎഫ് സ്ഥാനാർഥി അയാളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല.
സംശയം തോന്നുന്നവരെ മാസ്‌ക് മാറ്റി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആവശ്യപ്പെട്ടത് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനുമിടയാക്കി. സംഭവത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകുമെന്ന് അബ്‌ദുള്‍ റഷീദ് പറഞ്ഞു. സിപിഎം ശക്തി കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും യുഡിഎഫ് ആരോപിച്ചു.