കണ്ണൂർ: തലശ്ശേരി വളവ് പാറ റോഡിന്‍റെ പൂർത്തീകരണത്തിനായി എരഞ്ഞോളി പുഴക്ക് കുറുകെ പണിയുന്ന പുതിയ പാലത്തിന് ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. തൊട്ടടുത്തുള്ള പഴയ പാലത്തിലൂടെയുള്ള രാത്രി ഗതാഗതം വഴിതിരിച്ചു വിട്ടാണ് നിർമാണം നടത്തുന്നത്. പുഴയിലും കരയിലുമായി പണിത മൂന്ന് പിയർ കേപ്പുകൾക്ക് അഥവാ തൂണുകൾക്ക് മുകളിലാണ് പത്ത് ഗർഡറുകൾ സ്ഥാപിക്കേണ്ടത്.
ഇതിൽ രണ്ടെണ്ണം വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ചയുമായി തൂണിൽ കയറ്റി. ശേഷിക്കുന്നവ രണ്ട് ദിവസത്തിനകം സ്‌പാനിൽ എത്തിക്കും. ഈ പ്രവൃത്തി പൂർത്തിയായാൽ ബെംഗളൂരിൽ നിന്നുള്ള എഞ്ചിനിയർമാരെത്തി കൃത്യത പരിശോധിക്കും. 80 മെട്രിക് ടൺ ഭാരമുള്ളതാണ് ഓരോ ഗർഡറുകളും. പ്രത്യേക സംവിധാനങ്ങളുള്ള കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് വർഷങ്ങൾക്ക് മുൻപ് കരയിൽ വാർത്തിട്ട ഗർഡറുകൾ പുഴയിലെ തൂണുകളിൽ കയറ്റി വെക്കുന്നത്. ഏറെ ശ്രമകരവും അപകട സാധ്യതയുള്ളതുമായ പ്രവൃത്തിയാണിത്. മൂന്ന് ഗർഡറുകൾ പുതുതായി വാർക്കാനുണ്ട്.
2013 ലാണ് വളവുപാറ റോഡിന്‍റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തലശേരി എരഞ്ഞോളി പാലത്തിന് സമാന്തരമായി പുതിയ പാലം പണിയാൻ തുടങ്ങിയത്. 2015 ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ ആദ്യത്തെ കരാറുകാരൻ നിർമ്മാണ പ്രവൃത്തികൾ പാതി വഴിയിൽ ഉപേക്ഷിച്ചതോടെ എരഞ്ഞോളി പാലം പണിയും മുടങ്ങി. 2016ൽ വീണ്ടും പുതിയ കരാർ കമ്പനി എത്തിയെങ്കിലും പുഴയിൽ ജലപാതക്കായി തൂണുകളുടെ ഉയരം കൂട്ടണമെന്ന നിർദേശം വന്നു. തുടർന്ന് വീണ്ടും നിർമ്മാണം നിർത്തിവെച്ചു. പിന്നീട് പുതിയ രൂപരേഖ ഉണ്ടാക്കിയാണ് ഇപ്പോൾ നിർമാണം പുനരാരംഭിച്ചത്. നാല് കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്.