കണ്ണൂർ: ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി തലശേരി അതിരൂപതയുടെ ഇടയലേഖനം. ജന്മം നൽകി സ്‌നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരികയാണ്. മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർഥന നിയോഗമായി നമുക്ക് സമർപ്പിക്കാമെന്ന് ഇടയലേഖനത്തിൽ പറയുന്നു.
നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കാൻ എട്ടുനോമ്പിൽ തീക്ഷ്‌ണമായി പ്രാർഥിക്കാം. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്‌കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം എന്ന് ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
ഞായറാഴ്‌ച (04.09.2022) തലശേരി അതിരൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്‌തത്. ആചാര്യ വിനോബ ഭാവെ ആവിഷ്‌കരിച്ച 'ഭൂദാന പ്രസ്ഥാനം' പോലെ ഇടവകകളിലെ ഭൂരഹിതർക്ക് ഭവന നിർമാണത്തിന് ആവശ്യമായ അഞ്ചോ ആറോ സെന്‍റ് ഭൂമി നൽകാൻ ഭൂസ്വത്തുള്ളവർ തയാറാകണം. കൂടുതൽ ഭൂമിയുള്ള ഇടവക പള്ളികളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മാതൃക കാട്ടണമെന്നും ആഹ്വാനം ചെയ്യുന്നു.