കണ്ണൂർ: കൊവിഡിൻ്റെ പശ്ചാതലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്വിമ്മിങ്ങ് പൂളുകൾ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ വീണ്ടും സജീവമായി. ജനുവരി അഞ്ച് മുതലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വിമ്മിങ്ങ് പൂളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലാണ് പൂളുകൾ അടച്ചു പൂട്ടിയത്.
സിംമ്മിങ്ങ് പൂളുകൾ തുറന്നതോടെ സർക്കാറിൻ്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്ന പിണറായി എരുവട്ടിയിലെ പൂളിൽ ദിവസവും നിരവധി പേരാണ് നീന്തൽ പരിശീലനത്തിനായി എത്തുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവൃത്തി സമയം. വിദഗ്‌ധരായ പരിശീലകരാണ് ഇവിടെ നീന്തൽ പരിശീലിപ്പിക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് ജലം ശുചീകരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും നീന്തൽ പരിശീലിക്കാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.