കണ്ണൂര്‍: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പികെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ജൂൺ 18നാണ് ബക്കളം പാർത്ഥാസ് കൺവെൻഷൻ സെൻ്റർ ഉടമ കണ്ണൂർ കൊറ്റാളിയിലെ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. ആന്തൂർ നഗരസഭ അനുമതി നൽകാത്തതാണ് സി.പി.എം അനുകൂലിയായ സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സിപിഎമ്മിലും ഭരണതലത്തിലും ഏറെ വിമർശനങ്ങൾ ഉയരുകയും പി.കെ ശ്യാമളക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം വാദിക്കുകയും ചെയ്തിരുന്നു.
സിപിഎം കോട്ടയായ ആന്തൂരിൽ പാർട്ടി അനുഭാവിയായ വ്യവസായി ആത്മഹത്യ ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമളയുടെ പിടിവാശിയാണെന്ന ആരോപണം നിയമസഭയിൽ വരെ ഉയർന്നിരുന്നു. ഇതിൽ പ്രതിപക്ഷം സമര പരമ്പര തന്നെ നടത്തിയിരുന്നു. ഇതോടെ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തു. എന്നാൽ നഗരസഭാ ചെയർപേഴ്സണ് ഈ വിഷയത്തിൽ വീഴ്ച പറ്റിയതെന്ന പി.ജയരാജൻ്റെ വിമർശനം സി.പി.എമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നു. എന്നാൽ ഈ നിലപാട് സംസ്ഥാന നേതൃത്വം തിരുത്തി പി.കെ ശ്യാമളയ്ക്ക് പിൻതുണയുമായെത്തി. ഇതോടെ സാജൻ്റെ ആത്മഹത്യ ഭാര്യയുമായി ബന്ധപ്പെട്ട കുടുംബപരമായ പ്രശ്നമാണെന്ന രീതിയിൽ പാർട്ടി പത്രം വാർത്ത നല്‍കിയത് ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു. സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച സാജൻ പാറയിലിൻ്റെ ആത്മഹത്യ കണ്ണൂർ നാർക്കോട്ടിക്ക് ഡിവൈ.എസ്.പി വി എം കൃഷ്ണദാസ്, വളപട്ടണം സി.ഐ എം കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.