കണ്ണൂര്‍: കാര്‍ഷിക സംസ്‌കാരത്തിന്‍റെ പൊലിമ തുളുമ്പുന്ന പയ്യാവൂര്‍ ഊട്ടുത്സവത്തിന്‍റെ ഭാഗമായുള്ള പ്രധാന ചടങ്ങായ 'കുടക് കാഴ്ച' ക്ഷേത്രത്തിലെത്തി. ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണ് 'പയ്യാവൂര്‍ ഊട്ടുത്സവവും ഓമനക്കാഴ്ചയും'. കുടകരും മലയാളികളും കൂട്ടായി നടത്തുന്ന ഉത്സവമാണിത്.
കുടകിൽ നിന്നും കാളപ്പുറത്ത് അരി എത്തുന്നതാണ് ഉത്സവത്തിന്‍റെ പ്രധാന കാഴ്ച. പണ്ട് ഒരു വറുതിക്കാലത്ത് ഊട്ടുത്സവം മുടങ്ങിപ്പോയെന്നും അതേത്തുടര്‍ന്ന് ഭഗവാൻ പരമശിവന്‍ നേരിട്ടെഴുന്നള്ളി കുടക് നാട്ടില്‍ നിന്ന് അരിയും ചേടിച്ചേരി നാട്ടില്‍ നിന്ന് ഇളനീരും, കൂനനത്ത് നിന്നും മോരും, ചൂളിയാട് നിന്നും പഴവും തുടങ്ങി ഊട്ടുത്സവത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നുമാണ് ഐതിഹ്യം. അതിന്‍റെ ഓർമ പുതുക്കലാണ് കാലങ്ങളായി തുടരുന്ന ഈ ആചാരം.