കണ്ണൂർ: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് തിക്കിൽ ബാബു എന്ന സുരേഷ് ബാബുവിനെ പയ്യന്നൂർ പൊലീസ് പിടികൂടി. തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് സുരേഷ് ബാബു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യന്നൂർ പെരുമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പയ്യന്നൂർ ഇൻസ്പെക്ടർ എം.സി പ്രമോദ് എസ്.ഐ കെ.ടി ബിജിത്ത് എ.എസ്.ഐ എ.ജി അബ്ദുൽ റൗഫ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ഡി.വൈ.എസ്.പി എം. സുനിൽകുമാറിന്‍റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പയ്യന്നൂർ കാനായി സ്വദേശിയായ തിക്കിൽ ബാബു 20 വർഷത്തോളമായി മോഷണം നടത്തി വരികയാണ്. നരിക്കാംപള്ളി അമ്പലത്തിലെ ഭണ്ഡാരം മോഷ്ടിച്ചാണ് ഇയാൾ മോഷണ രംഗത്തേക്ക് കടന്നതെന്നും 2020 ഡിസംബർ 16നാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.