കണ്ണൂർ: പരിയാരത്തെ കോൺട്രാക്ടർ പി.വി സുരേഷ് ബാബുവിനെ അപകടപ്പെടുത്താൻ ബന്ധുവിന്‍റെ ഭാര്യ ക്വട്ടേഷൻ നൽകിയ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ക്വട്ടേഷൻ സംഘത്തിലുള്‍പ്പെട്ട നാല് പേരെയാണ് ഓഗസ്റ്റ് 11 വരെ കസ്റ്റഡിയിൽ വാങ്ങിയത്. ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരിയായ സ്ത്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി ജില്ല സെഷൻസ് കോടതി ഓഗസ്റ്റ് 12ലേക്ക് മാറ്റി.
ഏപ്രിൽ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബുവിനെ നാലംഗ സംഘം ആക്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്കെതിരെ ബന്ധുവിന്‍റെ ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് വ്യക്തമായത്.
കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ ക്വട്ടേഷൻ നൽകിയത്. ഇവര്‍ ഒളിവിലാണ്.
കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ പരിയാരം എസ്.ഐ. കെ.വി.സതീശന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തിരുന്നു.
Also Read: മാനസയുടെ കൊലപാതകം : പ്രതികളായ ബിഹാർ സ്വദേശികള്‍ റിമാന്‍ഡില്‍
കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്‌തുവരികയാണ്. ഗൂഢാലോചന നടത്തിയ സ്ഥലത്തും പണം കൈപ്പറ്റിയ സ്ഥലത്തുമെത്തിച്ച് അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയോരത്തും എത്തിച്ച് തെളിവെടുക്കും.