കണ്ണൂർ: വധഭീഷണിയെ തുടർന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ല സെക്രട്ടറിയുമായ പി.ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗൺമാന് പുറമെ രണ്ട് പേരെക്കൂടി കൂടുതലായി അനുവദിച്ചു. ഒരു അകമ്പടി വാഹനവും ജയരാജനൊപ്പം ഉണ്ടാകും. കാറില്‍ ഒരു ഗൺമാനും വാഹനത്തില്‍ രണ്ട് ഗൺമാന്മാരും ജയരാജനൊപ്പം ഉണ്ടാകും.
ജയരാജനെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി അജ്ഞാത കത്ത് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസമാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ വിലാസം ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമ നടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നും ആയിരുന്നു കത്തിലെ ഉള്ളടക്കം.