കണ്ണൂർ : മലപ്പുറം (Malappuram) നിലമ്പൂരിലുള്ള (Nilambur) കുംഭാര സമുദായത്തിന്‍റെ കുലത്തൊഴിലാണ് മൺപാത്ര നിർമ്മാണം (Nilambur clay Pottery). പക്ഷേ കാലക്രമേണ മൺപാത്ര വിപണി പതിയെ നിശ്ചലമായി. പ്രദേശത്തെ സൊസൈറ്റി പോലും അടച്ചുപൂട്ടേണ്ടി വന്നു.
അങ്ങനെയാണ് 15 വനിതകൾ ചേർന്ന് 2010ൽ സ്വയം സഹായ സംഘം രൂപീകരിക്കുന്നത്. പിന്നീട് അവർ മൺപാത്ര നിർമ്മാണത്തിൽ സജീവമായി. അതിയായ ഇഷ്‌ടം കൊണ്ടാണ് മൺപാത്ര നിർമ്മാണ മേഖലയിലേക്ക് ഇവർ കടന്നുകയറിയത്. വെറും ചട്ടികൾ നിർമ്മിക്കുക എന്നത് മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം.
മാസങ്ങളെടുത്ത് നിർമ്മിക്കുന്ന കളിമണ്ണ് ആർട്ട് വർക്കുകളും എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും ഇവർ ഒരുക്കിയെടുത്തു. അങ്ങനെ ആണ് ഇത്തവണ ഓണ വിപണി കൈയടക്കാൻ മൺപാത്രങ്ങളുടെ വൻ ശേഖരവുമായി കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വിപണനം നടത്തിയത്. അനശ്വരം സ്വയം സഹായ സംഘം എന്ന പേരിലാണ് ഇവരുടെ മൺ പാത്ര ഉത്പന്നങ്ങൾ വില്‍പനയ്ക്ക് ഒരുക്കിയത്.
23 വർഷക്കാലമായി മൺപാത്ര നിർമ്മാണ രംഗത്തുള്ള ഇവർ ഒരുക്കുന്ന ചട്ടികൾ നിലമ്പൂർ ചട്ടികൾ എന്ന പേരിലും ഏറെ പ്രസിദ്ധമാണ്. ഭൂമിയുടെ അടിത്തട്ടിൽ നിന്ന് കളിമണ്ണ് അരിച്ചെടുത്ത് ഉരച്ചുമിനുക്കിയാണ് പാത്രം നിർമ്മിക്കുന്നത്. വ്യത്യസ്‌തമായ നൂറ്റമ്പതിൽപ്പരം ഉത്‌പന്നങ്ങൾ ഇവർ നിലവിൽ നിർമ്മിക്കുന്നുണ്ട്. ഗ്യാസിലും മൈക്രോവേവ് ഓവനിലും ഉപയോഗിക്കാൻ പറ്റുന്ന കറി ചട്ടികൾ, ഇൻഡോർ പ്ലാന്‍റ് ചട്ടികൾ, അപ്പച്ചട്ടികൾ, ഫുൽക്ക ചപ്പാത്തി ചട്ടി, തൈര് ഒഴിക്കുന്ന ബൗളുകൾ, ചീനച്ചട്ടി, കൂജ, കപ്പ് ഗ്ലാസ്, ജഗ്ഗ്, ഫ്രൈയിങ് പാൻ തുടങ്ങിയവ ഇവര്‍ മേളയില്‍ അവതരിപ്പിച്ചു.
6 വർഷം മുൻപാണ് ഈ സംഘം ചട്ടികളുമായി കണ്ണൂരിൽ എത്തിയത്. എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിപണി സജീവം ആക്കാൻ കഴിഞ്ഞില്ല. സ്‌ക്വയർ ഫീറ്റിന് 1600 രൂപ മുതൽ ആണ് ആർട്ട് വർക്കുകൾക്ക് വില ഈടാക്കുന്നത്. മൺചട്ടികൾക്ക് 200 രൂപ മുതലും. മീൻ വറുക്കാനും, തോരൻ വയ്ക്കാനും, എരിശ്ശേരി, കൂട്ടുകറി തുടങ്ങി രുചി വൈവിധ്യങ്ങളെ അതേപടി നിലനിർത്താൻ പറ്റുംവിധത്തിൽ ആണ് ചട്ടികൾ രൂപകല്‍പ്പന ചെയ്‌തതെന്ന് കൂട്ടായ്‌മയിൽ ഒരാളായ എം വിജയകുമാരി പറഞ്ഞു.
Also read : ജീവൻ തുടിക്കുന്ന കളിമൺ ശിൽപങ്ങൾ; കയ്യൂർ ഫെസ്റ്റിലെ താരമായി മഞ്ജിമ മണി
ഓരോ ദിവസവും ഭക്ഷണങ്ങളിൽ മായം കൂടിക്കൂടി വരികയാണ്. അതിനെ തടയിടുക എന്നത് കൂടിയാണ് മൺപാത്ര വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. അത്രയും ശുദ്ധമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് മണ്ണ് അരിച്ചെടുത്ത് നിർമ്മിക്കുന്നതിനാൽ തന്നെ അത്തരത്തിലുള്ള മണ്ണിന് ക്ഷാമം നേരിടുന്നതായും ഇവർ പറയുന്നു. കൂടാതെ ഖനനത്തിനും പ്രതിസന്ധി നേരിടുന്നതായും ഇവർ വ്യക്തമാക്കി.