കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന ദേശീയ സരസ്മേള മാങ്ങാട്ടുപറമ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘടനം ചെയ്തു. ആയിരത്തിലധികം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്ത വൻ ഘോഷയാത്രയും നടന്നു.
ജാതി- മത വേർതിരിവുകൾക്കപ്പുറം എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.നാടിനെ ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടിയിലാണ് ഒരുമയുടെ സന്ദേശം വിളിച്ചോതി സരസ് മേള നടക്കുന്നത്. മേളയിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഹൃദയപൂർവ്വം ആതിഥേയത്വം നൽകണമെന്ന് മന്ത്രി എ.സി മൊയ്തീൻ ആവശ്യപ്പെട്ടു. ജയിലറയായെന്ന് നമുക്കിപ്പോൾ വിശേഷിപ്പിക്കാവുന്ന കശ്‌മീരിൽ നിന്നുപോലും ആളുകൾ സരസ് മേളക്ക് എത്തിയിട്ടുണ്ട്. 10 കോടിയുടെ വിൽപ്പനയാണ് മേള ലക്ഷ്യമിടുന്നത്. മതേതരത്വത്തിൽ അധിഷ്ഠിതമായ ഭരണഘടനയുള്ള ഈ മണ്ണിൽ ഭിന്നതയുടെ വിത്ത് കുഴിച്ചിടാൻ ഒരാളെയും അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
ബക്കളത്തുനിന്നും മാങ്ങാട്ട് നിന്നും രണ്ട് ഘോഷയാത്രയുടെ അകമ്പടിയോടെ ആയിരത്തിലധികം സ്ത്രീകൾ മേളയുടെ ഭാഗമായി എത്തിച്ചേർന്നു. ജയിംസ് മാത്യു എംഎൽഎ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ, എസ് ഹരി കിഷോർ ഐഎഎസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമള, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സലാ പ്രഭാകരൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.എം സുർജിത്ത്, എ കെ രമ്യ, ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.