കണ്ണൂർ: പ്ലാസ്റ്റിക് നിരോധിക്കാൻ രണ്ട് വർഷം മുമ്പ് തന്നെ പ്രവർത്തനം ശക്തമാക്കിയ ജില്ലയാണ് കണ്ണൂർ. ജില്ലാ പഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് കണ്ണൂരിൽ പദ്ധതി നടപ്പാക്കാൻ കൈകോർത്തത്. ആ ദൗത്യം ഏകോപിപ്പിച്ച് കൃത്യമായി പൂർത്തിയാക്കി മുഹമ്മദ് ഹർഷാദ് എന്ന വ്യക്തി മാതൃകയായി.
ഹരിത കേരള മിഷന്റെ സഹായത്തോടെ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം മുഹമ്മദ് ഹർഷാദിനെയാണ് ദൗത്യം ഏൽപ്പിച്ചത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹർഷാദും തൊഴിലാളികളും ഗോഡൗണിൽ എത്തിക്കും. പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ എത്തിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പണം കൊടുത്തും വാങ്ങി തരം തിരിച്ച് സംസ്കരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കും. എന്നാൽ ഇതിന് ജി എസ് ടി ഏർപ്പെടുത്തിയതോടെ പ്ലാസ്റ്റിക്ക് ലോഡ് അയക്കുന്നത് പ്രതിസന്ധിയിലായി.
പാഴ്-വസ്തു ശേഖരിക്കുന്നവർക്ക് സ്ഥലം അനുവദിക്കുക, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർക്ക് താൽക്കാലിക ലൈസൻസ് നൽകുക, കെട്ടിട നികുതി ഒഴിവാക്കി കൊടുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഹർഷാദിന്റെ സംഘടന സർക്കാരിന് മുന്നിൽ വെയ്ക്കുന്നത്. 'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ' എന്നതാണ് ഹർഷാദ് മുന്നോട്ടുവയ്ക്കുന്നത്.