കണ്ണൂർ: കണ്ണൂർ ജില്ലയില്‍ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ടയാണ് മട്ടന്നൂര്‍. 1957 ല്‍ തുടങ്ങുന്നതാണ് മട്ടന്നൂര്‍ മണ്ഡലത്തിന്‍റെ ചരിത്രമെങ്കിലും ആകെ നാല് തെരഞ്ഞെടുപ്പുകളും രണ്ട് എംഎല്‍എമാരുമാണ് മട്ടന്നൂരിന് ഉണ്ടായിട്ടുള്ളത്. 1957 ല്‍ രൂപം കൊണ്ട മട്ടന്നൂര്‍ മണ്ഡലം 1965 ലെ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇല്ലാതായി. മട്ടന്നൂരിന്‍റെ ഭാഗങ്ങള്‍ പലപ്പോഴായി കൂത്തുപറമ്പ്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളുെട ഭാഗമായി മാറുകയായിരുന്നു. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം 2011 ലാണ് മണ്ഡലം വീണ്ടും രൂപം കൊള്ളുന്നത്. തെരഞ്ഞെടുപ്പ് നടന്ന നാല് തവണയും ഇടതുപക്ഷം മിന്നും ജയം സ്വന്തമാക്കി. പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനാണ് നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി.
മണ്ഡലത്തിന്‍റെ ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്നതാണ് മട്ടന്നൂർ നിയമസഭാമണ്ഡലം. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് നിയമസഭാമണ്ഡലം നിലവിൽ വന്നത്. ആകെ 181220 വോട്ടർമാരുള്ള മണ്ഡലത്തിൽ 86137 പുരുഷ വോട്ടർമാരും 95083 സ്ത്രീ വോട്ടർമാരും ഉണ്ട്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലാണ് മട്ടന്നൂർ ഉൾപ്പെടുന്നത്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാർഥിയായി എന്‍ഇ ബലറാമാണ് മട്ടന്നൂരില്‍ മത്സരിച്ച് വിജയിക്കുന്നത്. കോണ്‍ഗ്രസിലെ കുഞ്ഞിരാമന്‍ നായരായിരുന്നു എതിരാളി. ആദ്യമത്സരത്തില്‍ 10451 വോട്ടിനാണ് ബലറാം വിജയിച്ചത്. 1960 ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ പിഎസ്പിയിലെ അച്യുതനെ പരാജയപ്പെടുത്തി രണ്ടാമതും ബലറാം മട്ടന്നൂരില്‍ ചെങ്കൊടി പാറിച്ചു. അന്ന് 85 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ഇടതിന് നേടാനായത്.
പിന്നീട് പുനർനിർണയത്തിന് ശേഷം ഇപി ജയരാജനാണ് മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തിയത്. ജനതാദളിന്റെ ജോസഫ് ചാവറ ആയിരുന്നു എതിർ സ്ഥാനാർഥി. ഇടത് പക്ഷത്തിന് വേരോട്ടമുള്ള മണ്ഡലത്തിൽ യുഡിഎഫിന് വിജയം എളുപ്പമായിരുന്നില്ല. ബിജെപിക്ക് കാര്യമായ സ്വാധീനം ഇവിടെ ഇല്ല. മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇപി ജയരാജൻ ഇവിടെ നിന്നും ജയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2011
2011ല്‍ സോഷ്യലിസ്റ്റ് ജനതാദളിലെ ജോസഫ് ചാവറയ്ക്കെതിരെ 30512 വോട്ടിനായിരുന്നു ഇപി ജയരാജന്‍റെ വിജയം. 2016 ല്‍ ഭൂരിപക്ഷം 43381 ആയി ഉയര്‍ത്തി ജയരാജന്‍ വീണ്ടും നിയമസഭയില്‍ എത്തി മന്ത്രിയായി.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
![Mattanur assembly constituency ssembly constituency analysis മട്ടന്നൂർ നിയമസഭാമണ്ഡലം മട്ടന്നൂർ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ട നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/mattanur-mla-gfx_0303newsroom_1614776277_596.png)
![Mattanur assembly constituency ssembly constituency analysis മട്ടന്നൂർ നിയമസഭാമണ്ഡലം മട്ടന്നൂർ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ട നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/mattanur-2016-gfx_0303newsroom_1614776277_422.png)
2016ൽ ജെഡിയുവിന്‍റെ കെപി പ്രശാന്തിനെതിരെ 43,381 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇപി ജയരാജൻ വിജയിച്ചത്. 84,030 വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ ജയരാജൻ നേടിയത്. കെപി പ്രശാന്ത് 40,649 വോട്ടുകൾ നേടി. ബിജെപിയുടെ ബിജു ഇലക്കുഴിക്ക് തെരഞ്ഞെടുപ്പിൽ 18,620 വോട്ടുകൾ മാത്രമാണ് നേടാനായത്.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
![Mattanur assembly constituency ssembly constituency analysis മട്ടന്നൂർ നിയമസഭാമണ്ഡലം മട്ടന്നൂർ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ട നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/mattanur-lsg-gfx_0303newsroom_1614776277_700.png)
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മുപ്പതിനായിരിത്തിലേറെ വോട്ടിന്‍റെ മേല്‍കൈ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഉണ്ട്. മാലൂർ, മാങ്ങാട്ടിടം പഞ്ചായത്തുകൾ യുഡിഎഫിനെ പിന്തുണച്ചപ്പോൾ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, കോളയാട്, തില്ലങ്കേരി, പടിയൂർ-കല്യാട് പഞ്ചായത്തുകളും മട്ടന്നൂർ നഗരസഭയും എൽഡിഎഫിനൊപ്പം നിന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് 2021
സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കിയ സാഹചര്യത്തിൽ മട്ടന്നൂരിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയെ മത്സരിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. പരമാവധി വോട്ടുകൾ നേടി മണ്ഡലത്തിലെ സ്വാധീനം ശക്തമാക്കുന്നതിനെ കുറിച്ചാകും ബിജെപി ചിന്തിക്കുന്നത്.