കണ്ണൂർ: ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും (Kerala thunderbolts) തമ്മിൽ വീണ്ടും ഏറ്റുമുട്ടി (Kannur Maoist Attack). 24 മണിക്കൂറിനിടെ ഉരുപ്പുംകുറ്റി വനമേഖലയിൽ രണ്ട് തവണയാണ് വെടിവയ്പ്പുണ്ടായത്. രാത്രി 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടു നിന്നു.
പിന്നീടും ഏറ്റുമുട്ടൽ ഉണ്ടായി. ഉൾവനത്തിൽ ദൗത്യ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. മാവോയിസ്റ്റുകൾ പുറത്ത് കടക്കാതിരിക്കാൻ വനത്തിന് പുറത്ത് പരിശോധന ശക്തമാക്കി. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.
ഇന്ന് പുലർച്ചെയും രാവിലെയും വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അർധരാത്രി 12 മണിക്ക് ശേഷം അഞ്ച് റൗണ്ടോളം വെടിയൊച്ച കേട്ടതായും പിന്നീട് അത് പുലർച്ചെ വരെ തുടർന്നതായും നാട്ടുകാർ പറയുന്നു. ഉരുപ്പുംകുറ്റി, എടപ്പുഴ, വാളത്തോട് പ്രദേശങ്ങൾ ഇപ്പോഴും പൊലീസിന്റെ നിയന്ത്രണത്തിൽ തന്നെയാണ്.
ഉരുപ്പുംകുറ്റി ടൗണിൽ മാത്രം 50 ഓളം പൊലീസുകാരെ രാത്രി മുതൽ വിന്യസിച്ചിരുന്നു. പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്നവരെ പോലും പൊലീസ് തടയുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌ത ശേഷമാണ് കടത്തി വിട്ടത്. ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകൾക്കും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
ഇതിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അതിനിടെ മഹസർ തയാറാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മഹസർ തയാറാക്കാൻ തഹസിൽദാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വെടിവയ്‌പ്പ് നടന്ന പ്രദേശത്തേക്ക് ഇന്ന് പുലർച്ചെ മൂന്നോടെ പുറപ്പെടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർന്നും വെടിയൊച്ചകൾ കേൾക്കുന്നതുകൊണ്ടാണ് മഹസർ തയാറാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
Also read: കണ്ണൂരിൽ തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ
മാവോയിസ്റ്റ് ഏറ്റുമുട്ടൽ : ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഇന്നലെ (നവംബർ 13) രാവിലെ 9.30ഓടെയാണ് വെടിവയ്‌പ്പുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. പരിശോധനയ്ക്കിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്‌റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് സൂചന. തുടർന്ന് തണ്ടർബോൾട്ട് സംഘം പ്രത്യാക്രമണം നടത്തി. പ്രത്യാക്രമണത്തിൽ രണ്ട് മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റതായാണ് സംശയം.
മാവോയിസ്റ്റുകളുടെ കൈയിലുണ്ടായിരുന്ന തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. മാവോയിസ്‌റ്റ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്. അതിന്‍റെ സൂചനകൾ തെരച്ചിലിൽ തണ്ടർബോൾട്ട് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Read more: കണ്ണൂരിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ : ഉരുപ്പുംകുറ്റിയിൽ രാത്രിയിലും തെരച്ചിൽ തുടർന്ന് തണ്ടർബോൾട്ട്
ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്ത സംഭവം ഉണ്ടായത്. പശ്ചിമഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്നാണ് പറയപ്പെടുന്നത്. കേരളത്തോട് ചേർന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്പോൾ ഇവർ കർണാടക ഭാഗത്തേക്ക് കടക്കുന്നതാണ് പതിവ് രീതി.