കണ്ണൂര്‍: തളിപ്പറമ്പ് മേഖലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ലോറികൾ പിടികൂടി. അനധികൃത കരിങ്കൽ ഉല്‍പന്നങ്ങൾ കടത്തുന്നതിനെതിരെയാണ് പരിശോധന നടത്തിയത്. വിജിലൻസ് ഇൻസ്പെക്ടർ ടി പി സുമേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നും അനധികൃതമായി കൊണ്ടു പോകുന്ന കരിങ്കൽ ഉല്‍പന്നങ്ങൾകണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് തളിപ്പറമ്പ് മേഖലയിലും പരിശോധന നടത്തിയത്. ആലക്കോട് റോഡിലും തളിപ്പറമ്പ് - ശ്രീകണ്ഠപുരം റോഡിലും വെച്ചാണ് വാഹനങ്ങൾ പിടികൂടിയത്. അഞ്ച് ലോറികൾ യാതൊരു വിധ പാസും ഇല്ലാതെയാണ് കരിങ്കൽ ഉൽപ്പന്നങ്ങൾ കടത്തിയത്. ഈ അഞ്ച് ലോറികൾ മേൽ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. പാസിൽ കവിഞ്ഞുള്ള ലോഡ് കയറ്റിയതിന് രണ്ട് ലോറികൾ ആർടിഒക്കും കൈമാറി. എസ്ഐരായ ജഗദീഷ്, പങ്കജാക്ഷൻ, എഎസ്ഐമാരായ രമേശൻ, വിനോദ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.